
പരുമല : വിശ്വാസത്തിന്റെ നിറവോടെ പ്രാര്‍ത്ഥനാപൂര്‍വ്വം എത്തിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ 115-ാം ഓര്‍മ്മ പെരുന്നാളിന് കൊടിയേറി. പെരുന്നാളിന് തുടക്കം കുറിച്ച് പടിഞ്ഞാറേ കുരിശടിക്ക് സമീപമുള്ള കൊടിമരത്തില്‍ ചെങ്ങന്നുര്‍ ഭദ്രാസനാധിപന്‍ അഭി.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായും പള്ളിമുറ്റത്ത് സ്ഥിതി ചെയ്യുന്ന കൊടിമരത്തില്‍ കൊല്ലം ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായും കിഴക്കു ഭാഗത്തെ കൊടിമരത്തില്‍ കൊച്ചി ഭദ്രാസനാധിപന്‍ അഭി. ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായും നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ: യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്തായും ചേർന്നും കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.
പള്ളിയിലും കബറിങ്കലും നടന്ന പ്രാര്ത്ഥനാനകള്ക്ക് ശേഷം പരമ്പര്യാചാര പ്രകാരം വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ പരുമല തിരുമേനിയുടെ സ്തുതിഗീതങ്ങള്‍ ആലപിച്ചും കൊടിമരത്തിലേക്ക് വെറ്റിലകള്‍ എറിഞ്ഞും ആയിരകണക്കിന് വിശ്വാസികള്‍ കൊടിയേറ്റ് കര്‍മ്മത്തില്‍ പങ്കെടുത്തു. പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.